കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിലെ ആദ്യ സെഞ്ചുറി നേട്ടം മുഹമ്മദ് അസ്ഹറുദ്ദീൻ സ്വന്തമാക്കിയെങ്കിലും ആലപ്പി റിപ്പിൾസിന് നിരാശയുടെ ദിനം. 186 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിംഗിനിറങ്ങിയ കൊല്ലം സെയ്ലേ ഴ്സിന്റെ മുൻനിര ബാറ്റർമാർ ആലപ്പിയുടെ വിജയ സ്വപ്നം തല്ലിക്കെടുത്തി ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. അഭിഷേക് നായരുടെയും വൽസൽ ഗോവിന്ദിന്റെയും അർധ സെഞ്ചുറികളാണ് കൊല്ലത്തിന്റെ വിജയത്തിന് അടിത്തറയായത്. സ്കോർ: ആലപ്പി റിപ്പിൾസ് 20 ഓവറിൽ 186/3. കൊല്ലം സെയ്ലേഴ്സ് 17.4 ഓവറിൽ 187/4.
ടോസ് നേടിയ കൊല്ലം സെയ്ലേ ഴ്സ് ആലപ്പി റിപ്പിൾസിനെ ബാറ്റിംഗിനയച്ചു. സ്കോർ ബോർഡിൽ 19 റണ്‍സുള്ളപ്പോൾ കൊല്ലത്തിന്റെ ആദ്യ വിക്കറ്റ് നഷ്ടമായി. 20 പന്തിൽ 10 റണ്‍സെടുത്ത ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. തുടർന്ന് സച്ചിൻ ബേബി- മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് സ്കോർ മുന്നോട്ടുകൊണ്ടുപോയി. 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റണ്‍സ് എന്ന നിലയിലായിരുന്നു ആലപ്പി.
ടീം സ്കോർ 112ൽ ആലപ്പിയുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. 40 റണ്‍സെടുത്ത സച്ചിൻ ബേബിയെ എ.ജി. അമലിന്റെ പന്തിൽ എം.ഡി. നിധീഷ് ക്യാച്ചെടുത്ത് പുറത്താക്കി. 17.3-ാം ഓവറിൽ ആലപ്പുഴയുടെ മൂന്നാം വിക്കറ്റ് നഷ്ടമായി. ഒന്‍പത് പന്തിൽ 14 റണ്‍സുമായി നിന്ന സിബിനെ എം.ഡി. നിധീഷ് ബൗൾഡ് ആക്കി. ഇതിനിടെ മൂന്നാം സീസണിലെ ആദ്യ സെഞ്ചുറി നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീൻ അവകാശിയായി. 51 പന്തിൽ ഏഴു സിക്സും ആറു ബൗണ്ടറിയും ഉൾപ്പെടെ 100 റണ്‍സുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. അസ്ഹറുദ്ദീനു പിന്തുണയുമായി 17 റണ്‍സോടെ ടി.കെ. അക്ഷയ് ആയിരുന്നു ഇന്നിംഗ്സിന്റെ അവസാനം ക്രീസിൽ.
187 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന്റെ സ്കോർ ആറിലെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടു പന്തു നേരിട്ട അരുണ്‍ പൗലോസ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. തുടർന്ന് അഭിഷേക് ജെ. നായർ-വൽസൽ ഗോവിന്ദ് കൂട്ടുകെട്ട് കൊല്ലത്തിന്റെ സ്കോർ 100 കടത്തി.
സ്കോർ 102ൽ അർധ സെഞ്ചുറിയുമായി നിന്ന അഭിഷേക് ജെ. നായരുടെ (52) വിക്കറ്റ് നഷ്ടമായി. കൊല്ലത്തിന്റെ സ്കോർ 15-ാം ഓവറിൽ 150 കടന്നു. 53 പന്തിൽ മൂന്നു സിക്സും 11 ബൗണ്ടറിയും ഉൾപ്പെടെ 93 റണ്‍സ് നേടിയ വൽസൽ ഗോവിന്ദിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കൊല്ലത്തിന്റെ സ്കോർ കുതിപ്പിന് ചുക്കാൻ പിടിച്ചത്. കെ. അജിനാസിന്റെ പന്തിൽ അഭിജിത് പ്രവീണ്‍ പിടിച്ചാണ് വൽസലിനെ പുറത്താക്കിയത്. തുടർന്ന് അർജുൻ വേണുഗോപാലും (12) എം. അർജുനും ചേർന്ന് കൊല്ലത്തെ വിജയത്തിൽ എത്തിച്ചു.